24 ഫെബ്രുവരി 2014

മൗനം ഭജിച്ചോളൂ; പക്ഷേ കഴുകിക്കളയാനാവില്ല, ഈ പാപക്കറ

ഈജിപ്തിലെ നിലവിലെ പ്രക്ഷുബ്ധ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ പുറത്തുവരുന്ന മനുഷ്യ പീഡനങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക്  സാധാരണ സംഭവമായി മാറിയിരിക്കുന്നുവെന്നത് തീര്‍ത്തും അല്‍ഭുതകരമായ കാര്യമാണ്. വായനക്കാരില്‍ പ്രത്യേകിച്ചെന്തെങ്കിലും മാനസിക സ്വാധീനം സൃഷ്ടിക്കാനോ, മനുഷ്യാവകാശ സംഘടനകള്‍ക്ക് ഗൗരവത്തിലിടപെടേണ്ട കാര്യമായി പോലും അവിടത്തെ പീഡനങ്ങള്‍ പരിഗണിക്കപ്പെടുന്നേയില്ല.
രാഷ്ട്രത്തിലെ സുരക്ഷാ വിഭാഗം പോലും തീര്‍ത്തും ഉത്തരവാദിത്തരഹിതമായി, യാതൊരു പരിഗണനയും നല്‍കാതെ, മൗനം അവലംബിച്ചുകൊണ്ടാണ് അവയെ നേരിടുന്നത്. മയക്കം ബാധിച്ച്, അലസമായ കണ്ണുകള്‍ കൊണ്ടോ, ആഴ്ചയിലെ പുതിയ സിനിമാ പരസ്യമങ്ങള്‍ വായിക്കുന്ന ആസ്വാദനത്തോടെയോ ആണ് ഇന്ന് വായനക്കാര്‍ മനുഷ്യപീഡനത്തെ സമീപിക്കുന്നത്.
ഈജിപ്ഷ്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ പീഡനവാര്‍ത്തകളുമായാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി പത്രങ്ങളും വൈബ്‌സൈറ്റുകളും പുലരിയറിയിക്കുന്നത്. നൂറുകണക്കിന് യുവതീ-യുവാക്കള്‍ കൊല്ലപ്പെടുകയും, ആയിരക്കണക്കിനാളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത ജനുവരി 25ലെ സംഭവങ്ങള്‍ക്ക് ശേഷമാണ് ഇത്തരം പീഡനപര്‍വങ്ങളെപ്പറ്റി  കൂടുതല്‍  വിവരങ്ങള്‍ പുറത്തുവരുന്നത്്. അറസ്റ്റിനുശേഷം പോലീസ് സ്‌റ്റേഷനിലോ, സൈനിക ടെന്റുകളിലോ പാര്‍പിക്കപ്പെട്ട യുവതീ-യുവാക്കളെ വളരെ നിഷ്ഠൂരമായ പീഡിപ്പിക്കുകയാണ്. അറസ്റ്റിലായവരെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തുന്ന ബന്ധുക്കളും പീഡനത്തിനിരയാവുന്നു. ഇവര്‍ക്കുവേണ്ടി വാദിക്കാനായി മുന്നോട്ടുവരുന്ന അഭിഭാഷകര്‍ക്കുപോലും രക്ഷയില്ലെന്നതാണ് അവസ്ഥ. അവര്‍ക്ക് ഭരണ-നേതൃ തലങ്ങളില്‍ നിന്ന് വളരെ ആക്ഷേപകരവും നിന്ദ്യകരവുമായ പെരുമാറ്റമാണ് ഏല്‍ക്കേണ്ടി വരുന്നത്. മനുഷ്യന്റെ അന്തസ്സിനുമേലുള്ള അതിക്രമം അതിന്റെ മൂര്‍ധന്യതയില്‍ എത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണിതൊക്കെയും. 
ചില കുടുംബങ്ങള്‍ വിവരിക്കുന്ന ക്രൂരാനുഭവങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നവയാണ്. ജനുവരി ഇരുപത്തഞ്ചിന്റെ വിപ്ലവ വാര്‍ഷിക ദിനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളാണ് അവര്‍. പ്രതിഷേധ പ്രകടനത്തിനെതിരെ പട്ടാളഭരണകൂടം കൊണ്ടുവന്ന പുതിയ നിയമത്തില്‍ പ്രതിഷേധിച്ച് ചിലര്‍ പ്രകടനം നടത്തി. പലരുംആ വഴി കടന്നുപോയവരോ, ചായക്കടയില്‍ കയറിയിരുന്നവരോ ആയിരുന്നു. രാഷ്ട്രീയമായി ഏതെങ്കിലും പക്ഷമോ, അഭിപ്രായമോ ഇല്ലാത്തവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മിക്ക യുവാക്കളും. ക്രൂരമായ ജയിലനുഭവങ്ങളാല്‍ ജീവിതം ദുരിതപൂര്‍ണമാക്കാനായിരുന്നു അവരുടെ വിധി. ഭയാനകവും, ഭീതിജനകവുമായ കൊടിയ പീഡനങ്ങള്‍ക്ക് അവര്‍ ഇരയായിക്കൊണ്ടിരിക്കുന്നു.
ഖാലിദ് സയ്യിദ് എന്നാണ് അവരില്‍ ഒരു ചെറുപ്പക്കാരന്റെ പേര്.
അറസ്റ്റിനുശേഷം അയാള്‍ അനുഭവിച്ച ഭീകരമായ പീഡനത്തിന്റെ കഥ മാഗസിനുകളില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അയാളെയും കൂട്ടുകാരന്‍ നാജി കാമിലിനെയും അറവുശാലയിലാണത്രെ പാര്‍പിച്ചിരുന്നത്. എന്നും രാപ്പകലില്ലാതെ പലതരം പീഡനങ്ങള്‍ക്ക് അവര്‍ വിധേയരായി. പീഡനത്തിന് വിധേയമാകുന്നവരുടെ നിലവിളികളും അട്ടഹാസങ്ങളും മാത്രം കേള്‍ക്കുന്ന ഇടുങ്ങിയ മുറിയില്‍ അവരെ താമസിപ്പിച്ചു. പിന്നീട് നാജി കാമിലിനെ കണ്ണ് മൂടിക്കെട്ടി അടുത്തമുറിയിലേക്ക് കൊണ്ട് പോയി. അവിടെയുള്ളവരെ ഷോക്കേല്‍പിക്കുകയാണെന്ന് അവരുടെ ആര്‍ത്തനാദങ്ങളില്‍ നിന്ന് മനസ്സിലായി. വിപ്ലവകാരികള്‍ തെരുവിലിറങ്ങിയതാണ് നിങ്ങളുടെ കുറ്റമെന്നും, അവരില്ലായിരുന്നുവെങ്കില്‍ നിങ്ങളിപ്പോള്‍ സമാധാനത്തോടെ വീട്ടിലിരിക്കുമായിരുന്നെന്നും ഒരു പോലീസ് ഓഫീസര്‍ പറയുകയുണ്ടായത്രേ. എല്ലാവരെയും ആ മുറിയില്‍ കൊണ്ടുവന്ന് അടിവസ്ത്രത്തില്‍ നിര്‍ത്തി ഷോക്കേല്‍പിച്ച് രസിക്കുകയായിരുന്നു പോലീസ് ഓഫീസര്‍മാര്‍. ലൈംഗികാവയവം പോലും ഈ വൈദ്യുതപീഡനത്തില്‍ നിന്ന് ഒഴിവാക്കപ്പെടുകയുണ്ടായില്ല. തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒന്നിലേറെ പേര്‍ വ്യക്തമാക്കുകയുണ്ടായി.  പതിനാറുമണിക്കൂര്‍ തുടര്‍ച്ചയായി അറവുശാലയില്‍ നില്‍ക്കേണ്ടി വന്ന  യുവാവിനെ അബൂസഗ്ബല്‍ ജയിലില്‍ കണ്ടുമുട്ടിയതായി ഖാലിദ് സയ്യിദ് സൂചിപ്പിക്കുകയുണ്ടായി. ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ അവര്‍ നിരന്തരമായി മര്‍ദിക്കുകയും കുടുംബത്തെയും മറ്റും തെറിവിളിക്കുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ ഫലമായി ബോധമറ്റ് വീണ പ്രമേഹവും പ്രഷറുമുള്ള രോഗികളെ ബോധം തെളിഞ്ഞ ഉടനെ വീണ്ടും എഴുന്നേല്‍പിച്ച് നിര്‍ത്തുകയാണ് ചെയ്യുക. അബൂസഗ്ബലില്‍ നിന്ന് ഖാലിദ് സയ്യിദ്, നാജി കാമില്‍, മുഹമ്മദ് സായിസ്, അബ്ദുല്ലാഹ് മുഹമ്മദ് എന്നിവരെ ഖസ്‌റുന്നൈലിലേക്ക് മാറ്റുകയുണ്ടായി. അവിടെ ഭൂമിക്കടിയിലെ തടവറയില്‍ ഓരോരുത്തരെയും കല്‍ത്തൂണുകളില്‍ കെട്ടി എഴുപത് അടി നല്‍കുകയാണെത്രെ അവിടത്തെ ഓഫീസറുടെ മുഖ്യജോലി. അതിനിടെയാണ് സുരക്ഷാവകുപ്പിലെ ഒരു ഓഫീസര്‍ വന്ന് തടവുകാരെ ജയില്‍ മോചിതരല്ലെന്ന്  ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഇവരെ അബൂസഗ്ബല്‍ തടവറയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു. അപ്പോഴേക്കും അവരുടെ വസ്ത്രവും, ഭക്ഷണവും, മരുന്നും എല്ലാം മോഷ്ടിക്കപ്പെട്ടിരുന്നു. വസ്ത്രമഴിച്ച് വെള്ളത്തില്‍ മുക്കുകയോ, മണിക്കൂറുകളോളം ഐസില്‍  കിടത്തുകയോ ആയിരുന്നു ഇത്തവണ പീഡനം. കൈകള്‍ പിറകോട്ട് കെട്ടി, വൃത്തികെട്ട ശകാരങ്ങളുടെ അകമ്പടിയോടെ കൊടിയ പ്രഹരങ്ങള്‍ അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നു.
ജനുവരി ഇരുപത്തിയഞ്ചിന് അറസറ്റ് ചെയ്യപ്പെട്ട പത്തോളം യുവാക്കള്‍ അബൂസഗ്ബല്‍ തടവറയിലുണ്ടെന്നാണ് ഖാലിദ് സയ്യിദ് പറയുന്നത്. അവരെ ഊഴമിട്ട് പീഡിപ്പിക്കലാണത്രെ പോലീസ് ഓഫീസര്‍മാരുടെ തൊഴില്‍. അവര്‍ക്ക് ബന്ധുക്കളില്ല, വാദിക്കാന്‍ വക്കീലുമില്ല.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ വിവരിക്കപ്പെട്ട ഒരു അനുഭവം മാത്രമാണ് ഇത്. ഇവയെല്ലാം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘനടകളുടെ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ണു തുറപ്പിക്കാനും ഈ കൊടിയ പീഡനങ്ങള്‍ക്കായില്ല. ഇവയെല്ലാം സത്യമാണെന്ന് അംഗീകരിക്കാന്‍ പോലും പല വകുപ്പുകളും തയ്യാറല്ല. മേല്‍പറഞ്ഞ പരിഗണനയൊന്നും ലഭിക്കാന്‍ യോഗ്യതയില്ലാത്ത കേവലം സാധാരണ വാര്‍ത്തകളായി ഇവ ചുരുങ്ങിയിരിക്കുന്നുവെന്ന് ചുരുക്കം.
വസന്ത വിപ്ലവത്തിന് നേതൃത്വം നല്‍കിയ യുവാക്കളുടെ പരിണിതി ഇതായിരിക്കുമെന്ന് ആരും സങ്കല്‍പിച്ചിട്ടുണ്ടാവില്ല. ഈജിപ്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഹീനകൃത്യങ്ങള്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പുതിയ പ്രസിഡന്റിന്റെ നവയുഗനാന്ദി കുറിക്കുന്ന 'ശുഭ'സൂചനകളാണോ ഇവ? ഈജിപ്തിലെ രാഷ്ട്രീയരംഗത്തിന് സാക്ഷിയായി മൗനം ഭജിച്ചിരിക്കുന്ന എല്ലാവരുടെയും കരങ്ങളിലും ഈ പാപക്കറ പുരണ്ടിരിക്കുന്നുവെന്നാണ് എനിക്ക് പറയാനുള്ളത്.

(Islam Padashala,30 November -2014)

അഭിപ്രായങ്ങളൊന്നുമില്ല: