29 ജനുവരി 2014

ഹോളോകോസ്റ്റ് മിഥ്യയും ഇസ്രയേലിന്റെ സംസ്ഥാപനവും


2012 ജൂണ്‍ 13ന് പാരിസിനടുത്ത് ഒരു മരണം നടന്നു. ആധുനിക ഫ്രഞ്ച് ദാര്‍ശനികരില്‍ ഏറ്റവും പ്രമുഖന്‍ എന്ന് ഒരുകാലത്ത് വാഴ്ത്തപ്പെട്ടയാളാണ് മരിച്ചത്. റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്‌ളവത്തില്‍നിന്ന് പ്രചോദനം നേടി. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതനേതാവായി. ജര്‍മനിയില്‍ നാസിസത്തിന്റെ വളര്‍ച്ചയും പിന്നീട് ഇസ്രായേല്‍ കേന്ദ്രീകരിച്ച് സയണിസത്തിന്റെ വളര്‍ച്ചയും അദ്ദേഹത്തെ ദുഃഖിപ്പിച്ചു. ജനിച്ചത് കത്തോലിക്കാ കുടുംബത്തില്‍. മാതാപിതാക്കള്‍ നിരീശ്വരവാദികളായിരുന്നു.

പക്ഷേ, ഇദ്ദേഹം 14ാം വയസ്സില്‍ പ്രൊട്ടസ്റ്റന്റ് മതം സ്വീകരിച്ചു. കത്തോലിക്കാ പുരോഹിതന്‍ ആബെ പിയറിയുമായി ഉറ്റ സൗഹൃദം സ്ഥാപിച്ചു. സ്റ്റാലിനിസ്റ്റ് ക്രൂരതകള്‍ ക്രൂഷ്‌ചേവിന്റെ കാലത്ത് പുറത്തറിഞ്ഞതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിവിട്ടു. അല്‍ത്തൂസര്‍, ഫൂക്കോ തുടങ്ങിയ തത്ത്വചിന്തകരുമായി അടുപ്പത്തിലായിരുന്നു. ഫ്രഞ്ച് പാര്‍ലമെന്റംഗമായി. പരിസ്ഥിതിവാദം, വിമോചന ദൈവശാസ്ത്രം തുടങ്ങിയ ആദര്‍ശങ്ങളുടെ അനുയായിയായി. പിന്നെ ഇസ്ലാം സ്വീകരിച്ചു. ഫ്രഞ്ച് വിമോചനപോരാളിയായിരുന്നു; യുദ്ധത്തടവുകാരനായി അല്‍ജീരിയയില്‍ ജയിലിലടയ്ക്കപ്പെട്ടു. ശ്രദ്ധേയമായ 70 ഗ്രന്ഥങ്ങളെഴുതി. ചിലത് വലിയ വിവാദമുയര്‍ത്തി. പുസ്തകമെഴുതിയതിന് ശിക്ഷിക്കപ്പെട്ടു.
പേര് റജാ (മുമ്പത്തെ പേര് റോജര്‍) ഗരോഡി, 99 വയസ്സാകാന്‍ ഒരുമാസംകൂടി ബാക്കിയിരിക്കെയായിരുന്നു മരണം. ഗരോഡി ഏതാനും വര്‍ഷമായി പ്രായാധിക്യത്തിന്റെ അവശതകളിലായിരുന്നു. എങ്കിലും ഒരുകാലത്ത് യൂറോപ്പില്‍ ഏറ്റവും ഉന്നതനായ ബുദ്ധിജീവിയായി അറിയപ്പെട്ട അദ്ദേഹം മരിച്ചത് പത്രങ്ങള്‍ അറിഞ്ഞില്ല. അപ്രധാനമാണ് വാര്‍ത്തയെന്ന് മുന്‍കൂട്ടി തീരുമാനിച്ചപോലെ.
മരണം ഫ്രഞ്ച് മാധ്യമങ്ങളില്‍ വരുന്നത് 15നാണ്. മലയാളത്തിലെ രണ്ടോ മൂന്നോ പത്രങ്ങളില്‍ ഇത് വന്നു. അന്താരാഷ്ട്ര വാര്‍ത്തകള്‍ ഏറ്റവും കൂടുതലും നന്നായും കൊടുക്കുന്ന ഹിന്ദുവില്‍വരെ ഗരോഡിയുടെ ചരമ വാര്‍ത്ത കണ്ടില്ല.
എന്തുകൊണ്ട് ഈ അവഗണന? വാര്‍ത്താ ഏജന്‍സികളുടെ (അപ്രധാന) റിപ്പോര്‍ട്ടുകളുടെ തുടക്കം ഒരു സൂചനയാവാം. എ.പി റിപ്പോര്‍ട്ട് തുടങ്ങുന്നതിങ്ങനെ:
''രണ്ടാം ലോകയുദ്ധകാലത്ത് നാസികള്‍ ജൂതന്മാരെ ഗ്യാസ് ചേംബറിലിട്ട് കൊന്നിട്ടില്ലെന്ന് വാദമുയര്‍ത്തുംവരെ ഫ്രഞ്ച് ബുദ്ധിജീവി സമൂഹത്തിന് പ്രിയങ്കരനും കമ്യൂണിസ്റ്റുമായിരുന്ന റോജര്‍ ഗരോഡി 98ാം വയസ്സില്‍ അന്തരിച്ചു...'' എ.എഫ്.പി റിപ്പോര്‍ട്ടും സമാനമാണ്. ''...ഗ്യാസ് ചേംബറിലിട്ട് കൊന്നിട്ടില്ലെന്ന് വാദിച്ച ഫ്രഞ്ച് കമ്യൂണിസ്റ്റ് ബുദ്ധിജീവി റോജര്‍ ഗരോഡി അന്തരിച്ചു.''
നാസികള്‍ ജൂതന്മാരെ കൂട്ടക്കൊലചെയ്ത (''ഹോളോകോസ്റ്റ്'') സംഭവം നിഷേധിച്ചു എന്നതാണത്രെ ഗരോഡിയുടെ വിശേഷണം. അതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തു. അദ്ദേഹത്തിന്റെ പുസ്തകം പലരാജ്യങ്ങളിലും നിരോധിച്ചു. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ ഖണ്ഡിക്കുകയോ സ്ഥാപിക്കുകയോ ചെയ്യേണ്ട ഒരു വിഷയം ചര്‍ച്ചചെയ്യാനോ പരാമര്‍ശിക്കാന്‍പോലുമോ പാടില്ല എന്ന നിലപാട് ഇസ്രായേല്‍, യു.എസ് എന്നീ രാജ്യങ്ങള്‍ക്കു പുറമെ മറ്റുപലരും എടുത്തിട്ടുണ്ട്. ആസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹോളോകോസ്റ്റ് നിഷേധം നിയമവിരുദ്ധമാണ്. യൂറോപ്യന്‍ യൂനിയന്‍ അതിന്റെ അംഗരാജ്യങ്ങളോട് ഇത്തരം നിരോധം ശിപാര്‍ശചെയ്തിട്ടുമുണ്ട്.
ദൈവനിഷേധമാവാം; ഹോളോകോസ്റ്റ് നിഷേധം പാടില്ല-ഇതാണ് നിലപാട്. ദൈവമായാലും ഹോളോകോസ്റ്റായാലും യുക്തിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കാനുള്ള അവകാശം മനുഷ്യനുണ്ടാവേണ്ടതല്ലേ?
നാസികള്‍ ജൂതരെ വംശീയമായി കൂട്ടക്കൊലചെയ്തു എന്ന വാദം ഇസ്രായേല്‍ രാഷ്ട്രസംസ്ഥാപനത്തിന്റെ വൈകാരിക അടിത്തറകളിലൊന്നാണ്. അതുകൊണ്ടുതന്നെ അത് നിഷേധിക്കുകയെന്നാല്‍ ഇസ്രായേലിന്റെ അടിത്തറ ഇളക്കുക എന്നാണ് സയണിസ്റ്റുകള്‍ സ്വാഭാവികമായും മനസ്സിലാക്കുന്നത്. അതുകൊണ്ട്, ''ഹോളോകോസ്റ്റ്'' എക്കാലത്തേക്കും തീര്‍ച്ചപ്പെട്ട മതവിശ്വാസമായി അവര്‍ കൊണ്ടുനടക്കുന്നു. അത് പരിശോധിക്കാനുള്ള അവകാശം ആര്‍ക്കുമില്ല! ഗരോഡി വാസ്തവത്തില്‍ കൂട്ടക്കൊല പാടെ നിഷേധിച്ചിട്ടില്ല. ഹിറ്റ്‌ലറുടെ നാസിക്കൂട്ടം കോടിക്കണക്കിന് മനുഷ്യരെ
കൂട്ടക്കൊലചെയ്തിട്ടുണ്ട്. അതില്‍ സ്ലാവുകളും റഷ്യക്കാരും പോളണ്ടുകാരും ജൂതന്മാരുമൊക്കെ ഉണ്ട്. ഇക്കൂട്ടത്തില്‍ ജൂതന്മാരെ കൊന്നതുമാത്രം വിഷയമാക്കി, അതിന് മതവിശ്വാസപരമായ ''ഹോളോകോസ്റ്റ്'' എന്ന പദം ചാര്‍ത്തിക്കൊടുത്ത്, ഈ മിഥ്യയുടെ പുറത്ത് ഇസ്രായേല്‍ സ്ഥാപിച്ചതിനെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പലകുറി വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെ സ്ഥാപിച്ച ഇസ്രായേല്‍ തന്നെ വംശീയ കൂട്ടക്കൊലകള്‍ നടത്തുന്നത് ലോകമാധ്യമങ്ങള്‍ കാണാതെപോകുന്നതിനെയും ഗരോഡി വിമര്‍ശിച്ചിരുന്നു.
അക്കാര്യം പറയരുത്
''മാധ്യമ സ്വാതന്ത്ര്യം എത്രത്തോളമാവാം? എത്രയുമാവാം, പക്ഷേ, ''ഹോളോകോസ്റ്റ്'' നടന്നില്ലെന്നോ അത് വല്ലാതെ ഊതിപെരുപ്പിച്ചതാണെന്നോ പറഞ്ഞുപോകരുത്. ഈ പാഠം മാധ്യമലോകത്തിന് 1995ല്‍ കിട്ടിക്കഴിഞ്ഞതാണ്.
ഹോളോകോസ്റ്റിന്റെ വ്യാപ്തി പറഞ്ഞത്രയില്ലെന്നും ജൂതരെമാത്രം തിരഞ്ഞുകൊന്നു എന്നത് കെട്ടുകഥയാണെന്നും ചില ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. അത്തരം പുസ്തകങ്ങള്‍ക്ക് (ക്രിസ്റ്റഫര്‍സന്റെ 'ഓഷ് വിറ്റ്‌സ് നുണ' ഉദാഹരണം) വിലക്കുള്ളതിനാല്‍ ഈ ആശയം വ്യാപകമായി പ്രചരിക്കാതെയും പരിശോധിക്കപ്പെടാതെയും പോകുന്നു.
''നാസി ഗ്യാസ് ചേംബറുകള്‍'' എന്ന ഒന്ന് ഉണ്ടായിട്ടേ ഇല്ലെന്ന് വസ്തുതാപരമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ലേഖനം ജപ്പാനിലെ ഡോക്ടര്‍ മസനോറി നിഷിയോക 1995 ഫെബ്രുവരിയില്‍ അവിടത്തെ മാര്‍കോപോളോ മാസികക്ക് സമര്‍പ്പിച്ചു. എഡിറ്റര്‍ കസുയോഷി ഹനഡക്ക് അത് നന്നേ ബോധിച്ചു; മാസികയില്‍ അത് പ്രകാശിതമായി. ഇസ്രായേലി സര്‍ക്കാര്‍ മുതല്‍ ജപ്പാനിലെ ജൂത ഗ്രൂപ്പുകള്‍വരെ പ്രതിഷേധവുമായി ഇറങ്ങി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കുപുറമെ, സാമ്പത്തികമായി ശ്വാസംമുട്ടിക്കാനും അവര്‍ മുതിര്‍ന്നു. ഫോക്‌സ് വാഗന്‍ (ജര്‍മനി), കാര്‍തിയര്‍ (ഫ്രാന്‍സ്), മിത്സുബിഷി (ജപ്പാന്‍) തുടങ്ങി അനേകം വന്‍ കമ്പനികള്‍ മാസികക്കുള്ള പരസ്യങ്ങള്‍ പിന്‍വലിച്ചു. സമ്മര്‍ദം താങ്ങാനാവാതെ വന്നപ്പോള്‍ പത്ര ഉടമ ബുംഗയ് ഷിന്‍ജു പത്രാധിപരെ പിരിച്ചുവിട്ടു. രണ്ടരലക്ഷം കോപ്പി പ്രചാരമുണ്ടായിരുന്ന മാസിക അടച്ചുപൂട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാര്‍ ഒന്ന് ഓരിയിട്ടുപോലുമില്ല.

 കെ.യാസീന്‍ അശ്‌റഫ്
അവലംബം : മാധ്യമം ആഴ്ചപ്പതിപ്പ്
(Islam Padashala, 27 January 2014)

അഭിപ്രായങ്ങളൊന്നുമില്ല: